വയറ്റില്‍ ഒരു കാളിമ ഉണ്ടായപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. ചുറ്റുപാടും എന്റെ കണ്ണുകള്‍ പ്രദക്ഷിണം വെച്ചു. എല്ലാം നീലമയം. നീലശൈലങ്ങളാല് ചുറ്റപ്പെട്ട ഇരുണ്ടപാറക്കുമുകളില്
ഏകനായി ഞാനിരിക്കുകയാണ്. അകലെയകലേക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന നീലവാനങ്ങളില്‍ തട്ടി എന്റെ കണ്ണുകള്‍ നീലിച്ചുകൊണ്ടിരുന്നു. ചുറ്റും നീലിമ. ഈ അണ്ഡകടാഹം മൊത്തം നീലനിറത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് തോന്നി. സര്‍വ്വവും നീല.
'ഹാ നീലിമയേ, ഉണരുക. ലോകം മുഴക്കെ പരക്കുക' എന്നാരോ ആജ്ഞാപിച്ചപോലെ സകല വര്‍ണങ്ങളെയും തച്ചുടച്ച് നീലിമ ആളിപ്പടരുന്നു. വൈക്കോലില്‍ തീപടരുന്ന പോലെ അതിപ്പോള്‍ എന്റെ ഹൃദയത്തിലേക്ക് പാഞ്ഞുകയറുകയാണ്. മെല്ലെ മെല്ലെ ഞാന്‍ ചിത്തബോധ്യനാകാന് തുടങ്ങി. പാളികള്‍ പൊളിയുന്ന ഉപ്പുപാറക്കു മുകളിലാണ് ഞാനിപ്പോള്‍. എങ്ങനെ ഇവിടെ എത്തി എന്നത് ഈ നിമിഷമെങ്കിലും എന്നിലൊരു അശാന്ത നിഗൂഢതയാണ്. ഇവിടുത്തെ ഭയാനകരമായ ശാന്തത എന്നെ നിഗൂഢതയിലേക്ക്,
അജ്ഞാതമായ ഇരുളിന്റെ കയങ്ങളിലേക്ക് തള്ളിവിടുകയാണ്.
ആ ഇരുളിനും ഒരു നീലിച്ച.
ഞാന്‍
മോഹനങ്ങളെ അന്വേഷിക്കാന്‍ തുടങ്ങി. ഈ കാനന ലോകത്ത് എവിടെയാണ് മോഹനം. സൗന്ദര്യവും സൗരഭ്യവും കിട്ടും. തളിരും കതിരും ഉല്ലാസവും ലഭിക്കും. പക്ഷെ,
ഉന്മാദം തരുന്ന മോഹനങ്ങള്‍ എവിടെ കിട്ടാനാണ്. ഞാന്‍
നിരാശനായില്ല.
മെല്ലെ,
വളരെ മെല്ലെ ചിത്തത എന്നിലേക്ക് തിരിച്ചുവരികയാണ്. വേദനിപ്പിക്കുന്ന വിചാരങ്ങളോ അസ്വസ്ഥപ്പെടുത്തുന്ന ഓര്‍മകളോ എന്താണന്നറിയില്ല, ഒരു കാറ്റ് വരുന്നണ്ട്. ആ കാറ്റിന്റെ സത്ത എന്തായിരിക്കും. അജ്ഞാതം, ഇരുളിന്റെ അജ്ഞാതം. അജ്ഞാതം ചിരഞ്ജീവിയാണ്.
നിത്യകര്‍മ യോഗിയും. അന്ധകാരത്തെ തുടര്‍ന്നുവരുന്നത്.
ഒഴുക്കിലായിരുന്നു,
ഒഴുക്കിന്റെ ആലസ്യത്തിലായിരുന്നു എന്റെ ചിന്തയും നീലിച്ച ചുറ്റുപാടും. അപ്പോള്‍
എനിക്ക് തോന്നി ലോകത്തിനു നിറഭേദം വന്നെന്ന്. അവക്ക് അനാവശ്യമായൊരു മാറ്റം സംഭവിച്ചെന്ന്. ഇതാ ഈ നീലിമയുടെ വശ്യതയില്‍ ഞാന്‍ തരിച്ചങ്ങനെ നില്പാണ്.
നീലിമ മരീചിക പോലെ മായാന്‍ തുടങ്ങി.
വെള്ളിമേഘങ്ങള്‍
തത്തിക്കളിച്ച് ആകാശത്തില്‍ സ്ഥാനം പിടിച്ചു.വിഹഗകുമാരനായി പരുന്ത് ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. നീലശൈലങ്ങള്‍ മെല്ലെ ഹരിതാംഭയെ സ്വീകരിച്ചിരുത്തു ചായ ഇട്ടു കൊടുത്തു. ഹരിതാംഭ അവിടെ കിടന്ന് പ്രകാശിച്ചു. ഞാന്‍ രാഹിത്യനായി, സകല രാഹിത്യന്. ഒന്നുമേ ഇല്ല. മനസ്സ് പരിപൂര്‍ണം, സംപൂജ്യം. പുജനീയമായോ അനിഷ്ടമായോ ഒന്നുമില്ല. വെറും ശൂന്യം. ഞാന്‍ കീഴ്പ്പോട്ടു നോക്കി, പരിപൂര്‍ണ ശൂന്യം. ഞാന്‍ നഗ്നനാണ്, എന്നുവെച്ചാല്‍ പരിപൂര്‍ണ നഗ്നം. വീണ്ടും നോക്കി, ഇപ്പോഴാണ് ഞാന്‍ അന്ധാളിച്ചത്.
'മലയടിവാരത്തിന്റെ ശബ്ദധ്വനികളെ, നിങ്ങളെ ഞാന്‍
വസ്ത്രമാക്കുന്നു.'
മലകള്‍
എന്നോടതു ഏറ്റുപറഞ്ഞു. പരിപൂര്‍ണ ദിഗ്വംബരനായി ഞാന്‍ കാടുകളുടെ ശുന്യതയിലേക്ക് തിരിച്ചുനടന്നു.
കാട്ടാറിന്റെ തീരത്തെ കുളിര്കാറ്റില് ഞാന്‍ ആദിമമനുഷ്യനായി. സ്വര്‍ഗത്തോപ്പില്‍ നിന്ന് ഭൂമിയിലേക്ക് വീണുപ്പോള്‍ വഴിപിരിഞ്ഞുപോയ ഹവ്വയെ കാത്ത ആദാമിനെ പോലെ ഞാന്‍ വിഷണ്ണനായി. എന്റെ ഹൃദയം അവള്‍ക്കുള്ളതായിരുന്നു. ഞാന്‍ അക്ഷീനായി കാത്തിരുന്നു.
അവള്‍ക്കുള്ള ഇലകളും പ്രേമവും കാത്ത് വെച്ച്....... ആദാം ഹവ്വയെ കണ്ടത്തി. ഞാനെന്റെ ഇണയെ കണ്ടത്തുമോ....?
